Thursday, October 18, 2007

കരയുക...

കരയുക നീ ...
വീണ്ടും കരയുക...
വീണ്ടും വീണ്ടും കരയുക..
കരഞ്ഞു കൊണ്ടേയിരിക്കുക...

നിനക്ക് നിഷേധിക്കപ്പെടുന്ന
നിന്റെ ജന്മാവകാശങ്ങള്‍
നിനക്ക് സ്ഥാപിച്ചു കിട്ടുംവരെ
നീ കരഞ്ഞു കൊണ്ടേയിരിക്കുക.

നിര്‍ത്തിക്കളയരുത് -
നീ നിന്റെ കരച്ചില്‍.
കനിഞ്ഞു കിട്ടിയ നിന്റെ ജന്മാവകാശങ്ങള്‍
വീണ്ടും നിഷേധിക്കപ്പെടാതിരിക്കാന്‍
നീ നിന്റെ നിലവിളി തുടര്‍ന്നു കൊണ്ടേയിരിക്കുക.

പിന്നെയും:
നിനക്കിതോര്‍മ്മയിലുണ്ടായിരിക്കണം.
നിന്റെ കരച്ചിലവസാനിക്കിന്നിടത്ത്
നിനക്ക് നിഷേധിക്കപ്പെടാവുന്നത്
നിന്റെ ജന്മം തന്നെയായിരിക്കും.

Sunday, July 29, 2007

നീ അറിയേണ്ടുന്നത്.

ആദ്യം നീയാരെ തിരിച്ചറിയണം?

നിന്നെ?
ബന്ധുവിനെ?
മിത്രത്തെ?
ശത്രുവിനെ?

അതേയ് ആദ്യം നീ നിന്നെ തിരിച്ചറിയണം.
പിന്നെ നിന്റെ മിത്രത്തെ.

ശത്രുവിനെ നീയറിയുമുമ്പ്
നിന്റെ ബന്ധുവിനെ നീ തിരിച്ചറിഞ്ഞിരിക്കണം.
എന്തെന്നാല്‍:
മിത്രം ശത്രുവാകുന്നതും ബന്ധു മിത്രമാകുന്നതും
മിത്രമായ ബന്ധു ശത്രുവായി പരിണമിക്കുന്നതും
നീയറിയില്ല.

നീയതറിയുമ്പോഴേക്കും
നീ നിനക്ക് തന്നെ ശത്രുവായി തീര്‍ന്നിരിക്കും.
പിന്നെയും:
മിത്രം നിനക്ക് നിന്റെ നിഴല്‍ മാത്രമാകവേ
ബന്ധു നിന്റെ നിഴലിന് മേല്‍ പരക്കുന്ന ഇരുട്ടായി
നിന്നെ പൊതിയുന്നുമുണ്ടാകും.

ഒടുവില്‍:
നീയറിയുക നിന്റെ നിഴലിനെ പോലും
നിനക്കറിയാന്‍ കഴിഞ്ഞില്ലായിരുന്നുവെന്ന്

എന്നിട്ടോ:
നീയറിഞ്ഞതോ?
നീ തന്നെയും നിഴലായിരുന്നുവെന്നത്.
ഇരുട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍
കഴിയാത്ത ദുര്‍ബലമായ നിഴല്‍....

Tuesday, June 19, 2007

പങ്കു കച്ചവടം...

ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ പങ്കു കച്ചവടമരുത്.
ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ പങ്കു കച്ചവടമായാല്‍
ഫലം-
ഉള്ളവന്‍ വീണ്ടും എല്ലാം ഉള്ളവനായി വളരുന്നതും
ഇല്ലാത്തവന്‍ ഒന്നുമില്ലാത്തവനായി മാറുന്നതുമാകും.

ഇല്ലാത്തവനാണ് നീയെങ്കില്‍
നിന്റെ കഴിവുകളില്‍ നിനക്ക് വിശ്വാസം ഉണ്ടാകണം.
നിന്റെ കഴിവുകളില്‍ നിനക്ക് വിശ്വാസമുണ്ടെങ്കില്‍
ഉള്ളവന്‍ നിന്നെ വിഴുങ്ങാന്‍ ശ്രമിച്ചാലും
നിന്റെ കഴിവുകള്‍ നിന്റെ രക്ഷക്കെത്തും.

ഇല്ലാത്തവനായ നിന്റെ കഴിവുകള്‍
നിനക്ക് മൂലധനമാവില്ല.
നിന്റെ മൂലധനം ഉള്ളവന്റെ ഔദാര്യവും
ഉള്ളവന്റെ മൂലധനം
നിന്റെ മേലുള്ള അധീശ്ശത്വവുമായിരിക്കും.

ഉള്ളവനല്പനെങ്കില്‍
നിന്റെ പങ്കുകാരന്‍ നിനക്ക് പങ്കുകാരനായിരിക്കില്ല.
ഇല്ലാത്തവനായ നീ നിന്റെ പങ്കുകാരനെ ഉടമയായി കാണണം
പങ്കു കച്ചവടത്തിന്റെ ഉടമയായിട്ടല്ല-
നിന്റെ ഉടമയായി.
എന്തെന്നാല്‍ ഇല്ലാത്തവനായ നീ
നിന്റെ ഉള്ളവാനായ പങ്കുകാരന്റെ അടിമയല്ലോ..

Thursday, June 14, 2007

ജീവിതമാര്‍ക്കു വേണ്ടി?...

ആര്‍ക്കുവേണ്ടി ജീവിക്കുന്നു?
ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന ചോദ്യം.
ഉത്തരവും ആവര്‍ത്തനം തന്നെ.

അതേയ് ആര്‍ക്കുവേണ്ടിയാ ജീവിതം?

മാതാവിന് വേണ്ടിയെന്നാരോ,
മാതാവിന് പിതാവ് സ്വന്തമെന്ന് ഞാന്‍.

പിതാവിന് വേണ്ടിയെന്ന് മറ്റാരോ,
പിതാവിന് മാതാവ് സ്വന്തമെന്ന് ഞാന്‍.

ഉടപ്പിറന്നോര്‍ക്കെന്ന് വേറെചിലര്‍
അല്ലെന്നെന്റെ ജീവിതം.

ഭാര്യക്ക് വേണ്ടിയെന്ന് നല്ല ഭര്‍ത്താക്കന്മാര്‍
അല്ലെന്ന് ഞാനെന്ന ദുഷ്ടന്‍.

ഭര്‍ത്താവിന് വേണ്ടിയെന്ന് പതിവ്രതകള്‍,
അല്ലെന്ന് ഞാനെന്ന ഭര്‍ത്താവ്.

മക്കള്‍ക്ക് വേണ്ടിയെന്ന് മാതാവും പിതാവും,
മക്കള്‍ക്ക് നിന്നെ വേണ്ടെങ്കിലോയെന്ന് ഞാന്‍.

മിത്രങ്ങള്‍ക്ക് വേണ്ടിയെന്ന് ശത്രുക്കളില്ലാത്തവര്‍,
മിത്രങ്ങളേയില്ലന്ന് ഞാന്‍.

സമൂഹത്തിന് വേണ്ടിയെന്ന് ഗുരുക്കന്മാര്‍,
എന്ത് സമൂഹമെന്ന് ഞാന്‍.

വരും തലമുറക്ക് വേണ്ടിയെന്ന് സമൂഹം,
തലയേയില്ലാത്തോര്‍ക്ക് പിന്നെന്തോന്ന് മുറയെന്ന് ഞാന്‍.

ഇവരാര്‍ക്കും വേണ്ടിയല്ലങ്കില്‍
പിന്നെ നിനക്ക് വേണ്ടിയെന്ന് പറയാനാ ഇത്രേം..
അല്ലേയല്ല. എനിക്ക് വേണ്ടി?
ഞാന്‍? അതെന്തൂട്ട് സാധനം?

ആര്‍ക്കുംവേണ്ടിയല്ലങ്കില്‍ പിന്നെ ജീവിതമെന്തിന് വേണ്ടി?
ജീവിതം ജീവിക്കാന്‍ വേണ്ടി.
മരിക്കുംവരെ ജീവിക്കാന്‍ വേണ്ടി.
ആ.. അതേയ് അതു തന്നെ.
ജീവിതം ജീവിച്ച് മരിക്കാന്‍ വേണ്ടി.

ഏയ് ....
ജീവിതം ജീവിച്ച് മരിക്കാന്‍ വേണ്ടിയോ..?
അതുമല്ലല്ലോ.
നീജീവിക്കുന്നുവെന്നോ?
ശുദ്ധ ഭോഷ്ക്.

പിന്നെയോ?
ജീവിതം മരിച്ചു ജീവിക്കാന്‍ വേണ്ടി.
മരിച്ചു കൊണ്ടേ ജീവിക്കാന്‍ വേണ്ടി.
ശവമായി ജീവിക്കാന്‍ വേണ്ടി.

Wednesday, May 23, 2007

അരുത്..

അരുതരുതു് പറയരുത്-
അറിയുന്നതൊന്നും പറയരുത് .
അരുതരുതു് ചെയ്യരുത്-
പറയുന്നതൊന്നും ചെയ്യരുത് .
അരുതരുതു് ഓര്‍ക്കരുത്-
ചെയ്യുന്നതൊന്നും ഓര്‍ക്കരുത് .

അരുതരുതു് മടിക്കരുത്-
പറയേണ്ടത് പറയാന്‍ മടിക്കരുത് .
അരുതരുത് കെഞ്ചരുത്-
കിട്ടാഞ്ഞത് കിട്ടാന്‍ കെഞ്ചരുത് .
അരുതരുത് കൊടുക്കരുത്-
കിട്ടാനായിട്ടൊന്നും കൊടുക്കരുത്.

അരുതരുത് ചതിക്കരുത്-
സ്വമനസ്സിനെ ചതിക്കരുത് .
അരുതരുത് തുറക്കരുത്-
മനസ്സിനെ മലര്‍ക്കേ തുറക്കരുത്.
അരുതരുത് മറക്കരുത്-
മനസ്സിനെ മറയ്ക്കാന്‍ മറക്കരുത്...

Monday, May 14, 2007

സ്നേഹിക്കരുത്...


സ്നേഹിക്ക നീ നിന്നെ മാത്രം
സ്നേഹിക്കരുതാരേയും നീ നിന്നെയല്ലാതെ
സ്നേഹം നീ സ്വീകരിക്കരുതാരുടേതും
സ്നേഹത്തിന്‍ വില നിന്‍ ജന്മതന്നെയാകാം...

ദ്രോഹിക്ക നീ നിന്നെ സ്നേഹിക്കുന്നവരെയൊക്കെയും
ദ്രോഹത്തിന്മേലെ സ്നേഹം നാട്യമായിടേണം!
ദ്രോഹിക്കുന്നവനെ നീ സ്നേഹിച്ചീടേണമെന്തന്നാല്‍
ദ്രോഹി നിന്റെ ജന്മത്തിന് വിലയിടില്ലെന്നറിയുക.

നീ പ്രതീക്ഷിക്കരുത്:
നിന്റെ സ്നേഹം സ്വീകരിക്കപ്പെടുന്നുവെന്ന്
നീ സ്വീകരിക്കപ്പെടാന്‍ യോഗ്യനെങ്കില്‍ മാത്രം
നിന്റെ സ്നേഹം സ്വീകരിക്കപ്പെടും
നീ അസ്വീകാര്യനാണെങ്കില്‍
നിന്റെ സ്നേഹവുമതു തന്നെ.
നീ സ്നേഹിക്കേണ്ടതെപ്പോഴും

നിന്നെ മാത്രമെന്തെന്നാല്‍
നീ സ്വീകാര്യനാകുന്നതെപ്പോഴും

നിനക്ക് മാത്രമല്ലോ?

Friday, May 11, 2007

ശരിയെന്ത് തെറ്റും?

ശരി?
നീ ചെയ്യുന്നതെന്തും.
തെറ്റോ?
മറ്റുള്ളവരുടെ ചെയ്തികളെല്ലാം.


നിന്റെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റാകാം.
മറ്റുള്ളവരുടെ ശരികള്‍ നിനക്ക് തെറ്റുമാകാം.
അത് ശരിയുടേയും തെറ്റിന്റേയും കുഴപ്പം.
കുഴപ്പം നിന്റേതല്ലേയല്ല.

നിന്റെ തെറ്റുകള്‍ മറ്റൊരുവന്റെ ചുമലില്‍
മറ്റൊരുവന്റെ ശരി നിന്റെ ചുമലില്‍
അതായിരിക്കണം നിന്റെ ധര്‍മ്മം
അങ്ങിനെ നീയൊരു വല്ലിയ ശരിയാകും.
തിരിച്ചാണെങ്കിലോ‍ നീ തന്നെയൊരു തെറ്റാകും.

സമൂഹം?
സമൂഹം. മണ്ണാങ്കട്ടി.
നിന്റെ ശരികള്‍ സമൂഹത്തിന് തെറ്റായി തോന്നാം.
അത് സമൂഹത്തിന്റെ ശരി.
സമൂഹം ഇന്നത്തെ തെറ്റിനെ ഒരിളുപ്പുമില്ലാതെ
നാളെ ശരിയെന്നു പറയും
ഇന്നത്തെ ശരിയെ നാളെ
തെറ്റെന്ന് പറയാനുംഇളുപ്പേതുമില്ല തന്നെ.

നിന്റെ ശരികളിലൂടെ നീ നീങ്ങുക.
മറ്റൊരുവന്റെ ശരികള്‍ക്കോപ്പം നീ നീങ്ങുമ്പോള്‍
നീയൊരു വല്ലിയ തെറ്റായി മാറും,
ചെരിപ്പിനൊപ്പം കാല്‍ മുറിക്കുമ്പോലെ.

ശരിയല്ല അല്ലേ?